പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വിവാഹം ചെയ്ത ഗർഭിണി അറസ്റ്റിൽ

ചെന്നൈ: പ്രായപൂർത്തിയാകാത്ത സഹപാഠിയെ വിവാഹം കഴിച്ചതിന് 20 കാരിയായ ഗർഭിണിയായ കോളേജ് വിദ്യാർത്ഥിനി അറസ്റ്റിൽ. തമിഴ്നാട്ടിലെ സേലം ജില്ലയിലാണ് സംഭവം. ഏപ്രിലിൽ കാണാതായ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്കായി തിരച്ചിൽ നടത്തിയപ്പോഴാണ് ഇയാൾ സീനിയർ വിദ്യാർത്ഥിനിക്കൊപ്പം താമസിക്കുന്നതായി കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കൾ നൽകിയ ഹർജിയെ തുടർന്നാണ് പൊലീസ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

യുവതിക്ക് വൈദ്യപരിശോധന നടത്തുമെന്നും ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പൊലീസ് പറഞ്ഞു. യുവതിയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി സേലം സിറ്റി പൊലീസ് കമ്മീഷണർ നജ്മുൽ ഹോദ പറഞ്ഞു.

മറ്റൊരു സംഭവത്തിൽ, സംസ്ഥാനത്തെ ഗൂഡല്ലൂർ ജില്ലയിൽ 16 വയസുകാരിയെ വിവാഹം കഴിച്ചതിന് 17 വയസുകാരനെ കസ്റ്റഡിയിലെടുത്തു. ബസ് സ്റ്റാൻഡിൽ വച്ച് പെൺകുട്ടിയെ മംഗളസൂത്രം (വിവാഹിതരായ സ്ത്രീകൾ ധരിക്കുന്ന മാല) അണിയിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് കുട്ടിയെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു.