സാംസങ് മേധാവി ലീ ജാ യങിന് രാഷ്ട്രപതി തടവുശിക്ഷയിൽ ഇളവ് നൽകി

സോള്‍: അഴിമതിക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന സാംസങ് മേധാവി ലീ ജാ യങിന് രാഷ്ട്രപതി ശിക്ഷയിൽ ഇളവ് നൽകി. ഇതോടെ അദ്ദേഹത്തിന് ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയും.
ദക്ഷിണ കൊറിയയെ പിടിച്ചുകുലുക്കിയ അഴിമതിക്കേസിൽ മുൻ കൊറിയൻ പ്രസിഡന്‍റ് പാർക്ക് കുനേക്ക് കൈക്കൂലി നൽകിയെന്ന കുറ്റത്തിനാണ് സോൾ സെൻട്രൽ ഡിസ്ട്രിക്ട് കോടതി ലീയെ അഞ്ച് വർഷം തടവിന് ശിക്ഷിച്ചത്. ദക്ഷിണ കൊറിയയിൽ, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ബിസിനസുകാർക്ക് സാമ്പത്തിക കാരണങ്ങളാൽ ശിക്ഷ ഇളവ് നൽകുന്നത് പതിവാണ്.
കഴിഞ്ഞ വർഷം ജനുവരിയിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ശതകോടീശ്വരൻ ലീ ജാ യങിനെ മോചിപ്പിക്കുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സംഭാവനകൾ നൽകാനാണെന്ന് നീതിന്യായ മന്ത്രി ഹാൻ ഡോങ് ഹൂൺ പറഞ്ഞു. ഫോർബ്‌സിന്റെ കണക്കനുസരിച്ച് 7.9 ബില്യൺ ഡോളർ ആസ്തിയുള്ള ലീ ലോക സമ്പന്നരിൽ 278-ാം സ്ഥാനത്താണ്.