അധ്യക്ഷ തിരഞ്ഞെടുപ്പ്; ശശി തരൂരിന് സംഘടിത പിന്തുണ നല്‍കാതെ കേരള നേതൃത്വം

തിരുവനന്തപുരം: ശശി തരൂർ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോൾ സ്വന്തം സംസ്ഥാനത്തെ സഹപ്രവർത്തകരുടെ പിന്തുണയാണ് ചോദ്യചിഹ്നമായി നിൽക്കുന്നത്. ഹൈക്കമാൻഡ് പിന്തുണയുള്ള സ്ഥാനാർത്ഥിക്കായിരിക്കും വോട്ടെന്ന നിലപാടിലാണ് വിവിധ ഗ്രൂപ്പുകൾ. ആരെയും പിന്തുണയ്ക്കുന്നില്ലെന്ന് നെഹ്റു കുടുംബം പരസ്യമായി പറയുമ്പോഴും മല്ലികാർജുൻ ഖാർഗെ അവരുടെ മൗന പിന്തുണയോടെയാണ് മത്സരിക്കുന്നത്.

കേരളത്തിൽ നിന്നുള്ള 303 പേർക്കാണ് വോട്ടവകാശമുള്ളത്. കേരളത്തിൽ നിന്നുള്ളവരുടെ ഒപ്പോടെയാണ് തരൂർ നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ ഔദ്യോഗിക സ്ഥാനാർത്ഥിയുടെ റോൾ ഇല്ലാത്തതിനാൽ തരൂരിന് സംഘടിത പിന്തുണ ലഭിക്കുന്നില്ല. തരൂരിന് ഒറ്റയ്ക്ക് വോട്ട് തേടേണ്ടി വരും.

എന്തുകൊണ്ടാണ് തരൂർ വിപരീത സാഹചര്യത്തിൽ മത്സരിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. പുതുതലമുറയിൽ താൻ മുന്നോട്ട് വയ്ക്കുന്ന കാഴ്ചപ്പാടിന് പിന്തുണ ലഭിക്കുമെന്ന് അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ട്. പ്രകടനപത്രികവരെ ഇറക്കിയാണ് തരൂരിന്റെ മത്സരം. അന്താരാഷ്ട്രതലത്തിലുള്ള തന്റെ അനുഭവപരിചയവും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകുമെന്ന് അദ്ദേഹം കരുതുന്നു.