തമിഴ്നാട് സര്‍ക്കാരിന്റെ സമ്മര്‍ദം; മ്യാന്‍മറില്‍ തടങ്കലിലാക്കിയ 13 പേരെ മോചിപ്പിച്ചു

ചെന്നൈ: മ്യാൻമറിൽ സായുധ സംഘം തടങ്കലിലാക്കിയ 13 തമിഴ്നാട് സ്വദേശികളെ രക്ഷപ്പെടുത്തി. തായ്ലൻഡിൽ നിന്ന് ഇവരെ ഡൽഹിയിൽ എത്തിച്ചെന്നാണ് റിപ്പോർട്ട്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കാഞ്ചീപുരം, നീലഗിരി ജില്ലകളിൽ നിന്നുള്ളവരാണ് രക്ഷപ്പെട്ടത്. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നു.

അതേസമയം ബന്ദികളാക്കിയ മൂന്ന് മലയാളികൾ ഉൾപ്പെടെ ആറ് പേർ തായ്ലൻഡ് പൊലീസിന്റെ കസ്റ്റഡിയിലാണ്. സായുധ സംഘം ഇവരെ മ്യാവടി എന്ന സ്ഥലത്തിന് സമീപമുള്ള ഒരു പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. വിസയില്ലാത്തതിനാൽ മ്യാൻമർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇന്ത്യൻ എംബസി അധികൃതർ.

ആലപ്പുഴ സ്വദേശികളായ സിനാജ് സലീം, മുഹമ്മദ് ഇജാസ്, തിരുവനന്തപുരം വർക്കല താന്നിക്കോട് സ്വദേശി നിധീഷ് ബാബു, മൂന്ന് തമിഴ്നാട് സ്വദേശികൾ എന്നിവരെയാണ് സായുധ സംഘം മ്യാവടിക്ക് സമീപമുള്ള പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഫോണും എല്ലാ രേഖകളും പിടിച്ചെടുത്ത ശേഷം സ്റ്റേഷനു മുന്നിൽ ഇറക്കി വിട്ടു. പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇവരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് നാടും,പേര് വിവരങ്ങളും സ്ഥിരീകരിച്ചു. വിസ ഇല്ലാത്തതിനാൽ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതായി കണക്കാക്കി അറസ്റ്റ് ചെയ്ത് മൂന്നാഴ്ചത്തേക്ക് റിമാൻഡ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ കുടുംബങ്ങളെ അറിയിച്ചു.