​ഗ്യാസ് വില കുത്തനെ വർധിപ്പിച്ച് പാകിസ്ഥാൻ; ഉയർന്നത് 45 ശതമാനം

ഇസ്ലാമാബാദ്:  പാകിസ്ഥാനിൽ പാചക വാതകത്തിന്റെ വില കുത്തനെ ഉയർന്നു. സതേൺ ഗ്യാസ് കമ്പനി (എസ്എസ്ജിസി), നോർത്തേൺ ഗ്യാസ് പൈപ്പ്ലൈൻസ് ലിമിറ്റഡ് (എസ്എൻജിപിഎൽ) എന്നിവയുടെ ഗ്യാസ് വില വർദ്ധനവിന് ഓയിൽ ആൻഡ് ഗ്യാസ് റെഗുലേറ്ററി അതോറിറ്റി (ഒജിആർഎ) അംഗീകാരം നൽകി. എസ്എസ്ജിസി ഉപഭോക്താക്കൾക്ക് 44 ശതമാനവും എസ്എൻജിപിഎൽ ഉപഭോക്താക്കൾക്ക് 45 ശതമാനവും വർധനവുണ്ടായി. എസ്എസ്ജിസി ഉപഭോക്താക്കൾ സിലിണ്ടറിന് 308.53 രൂപയുടെ വർദ്ധനവോടെ 1007 രൂപ നൽകണം. എസ്എൻജിപിഎൽ ഉപഭോക്താക്കൾ നൽകേണ്ട വിലയും 854.52 രൂപയായി ഉയർത്തിയിട്ടുണ്ട്.

ജൂലൈ 1 മുതൽ വില വർദ്ധനവ് പ്രാബല്യത്തിൽ വരും. ഇന്ധനവില വർദ്ധനവിനെ തുടർന്ന് പാകിസ്ഥാനിൽ ജനങ്ങൾ തെരുവിലിറങ്ങി. അടുത്തകാലത്തായി വൈദ്യുതിയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വാതക വിലയും വർധിപ്പിച്ചത്. ഇന്ധന സബ്സിഡി ഒഴിവാക്കിയതോടെ പെട്രോളിന് 30 രൂപ കൂടി. പാകിസ്ഥാനിൽ പെട്രോളിന് 209.86 രൂപയും ഡീസലിന് 204.15 രൂപയും മണ്ണെണ്ണ ലിറ്ററിന് 181.56 രൂപയുമായി.