അരി ഇനങ്ങൾക്കെല്ലാം മൂന്നു മാസത്തിനിടെ വില വർധന; സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തം

മലപ്പുറം: ഓണമടുത്തതോടെ സാധാരണക്കാരന്‍റെ അടുക്കള ബജറ്റ് താറുമാറാകുകയും അരിയുടെ വില ഉയരുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എല്ലാ ജനപ്രിയ അരി ഇനങ്ങളുടെയും വില കുത്തനെ ഉയർന്നു. 5 മുതൽ 10 രൂപ വരെയാണു വില വർധിച്ചത്. മൊത്ത, ചില്ലറ വിപണിയിലും ഈ വർദ്ധനവ് പ്രകടമാണ്. ചിലയിനം ബ്രാൻഡുകൾക്ക് ജില്ലയിൽ പ്രദേശത്തിനനുസരിച്ച് ചില്ലറ വിപണിയിൽ വില വ്യത്യാസമുണ്ട്. ഓണത്തിന് വില നിയന്ത്രണാതീതമായി ഉയരാതിരിക്കാൻ സർക്കാർ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. ജയ, സുരേഖ, അധിപൻ, മട്ട, കുറുവ തുടങ്ങി എല്ലാ ഇനങ്ങളുടെയും വില വർദ്ധിച്ചു.

ജില്ലയിലെ മൊത്തവിപണിയിൽ 48 രൂപ വരെയാണ് ജയ അരിയുടെ വില. മൂന്ന് മാസത്തിനുള്ളിൽ 10 രൂപയിലധികം വർദ്ധിച്ചു. ചില്ലറ വിപണിയിൽ മിനിമം വില 50 രൂപയാണ്. ഇത് 52 രൂപവയ്ക്കുവരെ വിൽക്കുന്നുണ്ട്. അരിക്കായി കേരളം കൂടുതലായി ആശ്രയിക്കുന്ന തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ലഭ്യത കുറഞ്ഞതാണ് വില വർദ്ധനവിന് ഒരു കാരണം. നേരത്തെ 25 കിലോയിൽ താഴെ പായ്ക്ക് ചെയ്ത് വിൽക്കുന്ന അരിക്ക് ജിഎസ്ടി ഏർപ്പെടുത്തിയിരുന്നു. ഇത് വില വർദ്ധനവിന് കാരണമായി. ഓണവിപണി ലക്ഷ്യമിട്ട് വില വർദ്ധിപ്പിക്കാൻ ഇടനിലക്കാരുടെ ഇടപെടൽ ഉണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.