Latestദേശീയം

ഐഎൻഎസ് വിക്രാന്തിലെ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഐഎൻഎസിലെ നാവികസേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗോവ തീരത്താണ് ഐഎൻഎസ് വിക്രാന്ത് ഉള്ളത്. സൈനിക വേഷത്തിലാണ് മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നു മോദി പറഞ്ഞു. ഇന്ത്യ തദ്ദേശീയമായി ആദ്യമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐ.എൻ.എസ് വിക്രാന്ത്

‘‘എന്റെ ഒരു വശത്ത് അനന്തമായ ചക്രവാളമാണ്, അനന്തമായ ആകാശമാണ്. മറുവശത്ത് അനന്തമായ ശക്തി ഉൾക്കൊള്ളുന്ന കൂറ്റൻ ഐഎൻഎസ് വിക്രാന്തും. സമുദ്രജലത്തിൽ സൂര്യരശ്മികൾ തിളങ്ങുന്നത് ധീരരായ സൈനികർ കൊളുത്തുന്ന ദീപാവലി വിളക്കുകൾ പോലെയാണ്.

ഐഎൻഎസ് വിക്രാന്ത് അതിന്റെ പേരുകൊണ്ടു മാത്രം ദിവസങ്ങളോളം പാക്കിസ്ഥാന്റെ ഉറക്കംകെടുത്തിയതെങ്ങനെ എന്ന് മാസങ്ങൾക്കു മുമ്പ് നമ്മൾ കണ്ടതാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ വേളയിൽ കര,നാവിക, വ്യോമ സേനകൾ ചേർന്ന് പാക്കിസ്ഥാനെ മുട്ടുമടക്കിച്ചു. ശത്രുക്കളും യുദ്ധഭീഷണികളും മുന്നിലുള്ളപ്പോൾ സ്വന്തം ശേഷിയിൽനിന്ന് പൊരുതാൻ കഴിവുള്ളവർക്കായിരിക്കും മുൻതൂക്കം’’ –മോദി പറഞ്ഞു. എല്ലാ വർഷവും ദീപാവലി സൈനികർക്കൊപ്പം ആഘോഷിക്കുന്നതാണ് മോദിയുടെ പതിവ്. കഴിഞ്ഞ വർഷം ഇന്ത്യ–പാക് അതിർത്തിയിലെ സായുധസേനക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ആഘോഷം.

ഇന്നു രാവിലെ സമൂഹമാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നു. ദീപങ്ങളുടെ ഉത്സവം നമ്മുടെ ജീവിതത്തെ ഐക്യത്താലും സന്തോഷത്താലും സമൃദ്ധിയാലും പ്രകാശിപ്പിക്കട്ടെയെന്നും സന്തോഷവും സമാധാനവും നമ്മുടെ ചുറ്റും നിലനില്‍ക്കട്ടെയെന്നും മോദി എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഉത്സവവേളയില്‍ സ്വദേശത്തു തന്നെ നിര്‍മിച്ച ഉൽപന്നങ്ങള്‍ വാങ്ങാൻ അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.