ഓണക്കാലത്ത് മലയാളികളെ കൊള്ളയടിച്ച് സ്വകാര്യബസുകള്‍; അന്തർ സംസ്ഥാന ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവ്

ഓണാവധിക്ക് ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളെ കൊള്ളയടിച്ച് സ്വകാര്യ ബസുകൾ. മിക്ക സ്വകാര്യ ബസുകളും വിമാന ടിക്കറ്റിനേക്കാൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഉത്സവ സീസണിൽ നിരക്ക് വർദ്ധനവ് സാധാരണമാണെങ്കിലും കൊള്ള തടയാൻ സർക്കാർ ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ബെംഗളൂരുവിലെ മലയാളികൾ ഓണത്തിന് കാണം വിറ്റും ടിക്കറ്റ് എടുക്കേണ്ട ഗതികേടിലാണ്. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളികളിൽ നിന്ന് ലാഭം കൊയ്യുകയാണ് സ്വകാര്യ ബസുകൾ. ഈ മാസം ആറിന് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ടിക്കറ്റിന് 3,500 രൂപയാണ് നിരക്ക്. ഇതേദിവസം വിമാനത്തില്‍ പോയാല്‍ നിരക്ക് രണ്ടായിരത്തിനും നാലായിരത്തിനും ഇടയില്‍.

കോഴിക്കോട്ടേക്കും കണ്ണൂരിലേക്കുമുള്ള ബസ് ചാർജ് 2100 രൂപയാണ്. കേരളത്തിലേക്കുള്ള ട്രെയിനുകളിലും കേരള-കർണാടക ആർടിസി ബസുകളിലും ടിക്കറ്റ് ലഭിക്കാത്ത സാധാരണക്കാരെ കൊള്ളയടിക്കുകയാണ് സ്വകാര്യ ബസുകൾ. ഉത്സവ സീസണിൽ തോന്നുന്നതുപോലെ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നത് ബെംഗളൂരുവിലെ മലയാളികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്.