സ്വകാര്യ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക്; ഫോർ ജിയിൽ പോലുമെത്താൻ സാധിക്കാതെ ബി.എസ്.എൻ.എൽ

തിരുവനന്തപുരം: സ്വകാര്യ മൊബൈൽ സേവനദാതാക്കൾ ഫൈവ് ജിയിലേക്ക് ചുവടു മാറുമ്പോഴും ഫോർ ജിയിൽ പരീക്ഷണം പോലും നടത്താനാകാതെ ബി.എസ്.എൻ.എൽ. ആഗസ്റ്റ് 15ഓടെ നാല് നഗരങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഫോർ ജി ഏർപ്പെടുത്തുമെന്നായിരുന്നു ബി.എസ്.എൻ.എല്ലിന്റെ പ്രഖ്യാപനമെങ്കിലും അത് നടന്നില്ല. സാങ്കേതിക വിദ്യയും ഉപകരണങ്ങളും വിതരണം ചെയ്യേണ്ട കമ്പനി തങ്ങളുടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കാതായതോടെയാണ് കാര്യങ്ങൾ പാതിവഴിയിലായത്. ഇതോടെ തിരുവനന്തപുരത്ത് 270ഉം എറണാകുളത്ത് 200ഉം കോഴിക്കോട് 126ഉം കണ്ണൂരിൽ 100 ഉം അടക്കം 796 ടവറുകൾ ഫോർ ജിയിലേക്ക് മാറ്റലും അനിശ്ചിതത്വത്തിലാണ്. ഇന്ത്യൻ കമ്പനികളിൽനിന്ന് മാത്രമേ സാങ്കേതിക സംവിധാനങ്ങൾ വാങ്ങാവൂ എന്ന് കേന്ദ്രസർക്കാർ ബി.എസ്.എൻ.എല്ലിന് മുന്നിൽ നിബന്ധന വച്ചിട്ടുണ്ട്.

ഓഗസ്റ്റിൽ ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് 4ജി സിമ്മുകൾ വിതരണം ചെയ്തിരുന്നു. സാങ്കേതിക ക്രമീകരണങ്ങൾ പൂർത്തിയാകാത്തതിനാൽ ഇതും വൃഥാവിലായി. 4ജി സേവനം ആവശ്യപ്പെട്ട് കഴിഞ്ഞ ആറ് വർഷമായി ബി.എസ്.എൻ.എൽ ജീവനക്കാർ പ്രക്ഷോഭത്തിലാണ്. 2019 ൽ, പുനരുജ്ജീവന പദ്ധതിയുടെ ഭാഗമായി ബിഎസ്എൻഎല്ലിന് 4 ജി സ്പെക്ട്രം അനുവദിച്ചിരുന്നു, പക്ഷേ ഉപകരണങ്ങൾ വാങ്ങാൻ അനുവദിക്കാതെ കേന്ദ്രം തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. വിദേശ ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു കേന്ദ്ര നിബന്ധന.

ഇന്ത്യൻ ഉപകരണങ്ങൾ ഉപയോഗിച്ച് മാത്രമേ സർവീസ് ആരംഭിക്കാനാകൂ എന്ന കേന്ദ്ര നിലപാടിനെ തുടർന്ന് ആരംഭിച്ച ടെൻഡർ നടപടികൾ റദ്ദാക്കേണ്ടിവന്നു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആവശ്യം ശക്തമായതോടെ 4ജി വികസിപ്പിക്കാനും ഉപകരണം ലഭ്യമാക്കാനും സർക്കാർ ഇന്ത്യൻ കമ്പനിയെ ചുമതലപ്പെടുത്തി. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സേവനം വ്യാപിപ്പിക്കാനുള്ള ബി.എസ്.എൻ.എല്ലിന്‍റെ നീക്കം 4ജി സ്പെക്ട്രം നിഷേധിച്ചതിലൂടെ തടസപ്പെടുകയാണെന്നാണ് ജീവനക്കാരുടെ ആരോപണം. ഇപ്പോഴത്തെ അനിശ്ചിതത്വത്തിന് കാരണം കേന്ദ്ര ഇടപെടലുകളാണ്. ബി.എസ്.എൻ.എല്ലിന്‍റെ അഭാവത്തിൽ മറ്റ് സ്വകാര്യ കമ്പനികൾ 4ജി ഡാറ്റാ വിപണി പിടിച്ചെടുത്തിരുന്നു. അവർ 5ജിയിലേക്ക് പോകുമ്പോഴും ബി.എസ്.എൻ.എലിന് അവസരം നിഷേധിക്കുകയാണെന്ന് ആരോപിക്കുന്നു.