ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരണം; മാർച്ച് മുതൽ അപേക്ഷകൾ ക്ഷണിച്ചേക്കും

മുംബൈ: സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമായി പൊതുമേഖലാ ബാങ്കായ ഐഡിബിഐ മാർച്ച് മുതൽ ലേലത്തിന് അപേക്ഷ ക്ഷണിച്ചേക്കും. കേന്ദ്രസർക്കാരിനും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കും ഐഡിബിഐ ബാങ്കിൽ നിലവിലുള്ള 60.74 ശതമാനം ഓഹരികളും വില്പനയ്‌ക്കെത്തും. ഐഡിബിഐ ബാങ്കിൽ സർക്കാരിന് 45.48 ശതമാനം ഓഹരികളുണ്ട്. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്ക് 49.24 ശതമാനം ഓഹരിയുണ്ട്.

ഐഡിബിഐ ബാങ്ക് മാർച്ചോടെ സ്വകാര്യവൽക്കരണത്തിനായി സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നും സെപ്റ്റംബറിൽ ലേല പ്രക്രിയ അവസാനിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനുമായി ഐഡിബിഐ ബാങ്കിന്‍റെ 60.72 ശതമാനം ഓഹരികൾ വിൽക്കുന്നതിന് നേരത്തെ സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിച്ചിരുന്നു. 

ഐഡിബിഐ ബാങ്കിനായി ലേലം വിളിക്കുന്ന കമ്പനി കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ മൂന്നുവർഷവും നെറ്റ് പ്രോഫിറ്റ് ഉണ്ടാക്കിയ കമ്പനി ആയിരിക്കണമെന്ന് നിഷ്കർഷിചിട്ടുണ്ട്. ലേലം വിളിക്കുന്നവരുടെ ആകെ മൂല്യം 22,500 കോടി രൂപയായിരിക്കണം.