പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ല; ഹൈക്കോടതി

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോ.പ്രൊഫസറായി നിയമിച്ച നടപടി യു.ജി.സി മാനദണ്ഡങ്ങൾ പാലിച്ചല്ലെന്ന് ഹൈക്കോടതി. പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് കോടതി കണ്ടെത്തി. യുജിസി നിബന്ധനകൾക്ക് അപ്പുറം കടക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് പ്രിയ വർഗീസിനെ നീക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ പ്രൊഫ. ജോസഫ് സ്കറിയ ആണ് ഹൈക്കോടതിയെ സമീപിച്ചത്.

അധ്യാപകര്‍ സമൂഹത്തിന് മാതൃകയാകണമെന്നും അവര്‍ രാഷ്ട്ര നിര്‍മാതാക്കളാണെന്നും ഡോ. രാധാകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ച് ഹൈക്കോടതി പറഞ്ഞു. മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്കുള്ള പ്രിയാ വര്‍ഗീസിന്റെ നിയമനം നേരത്തെ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

എന്‍എസ്എസ് കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചത് അധ്യാപന പരിചയമായി കണക്കാക്കാനാവുമോ എന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. എന്‍എസ്എസില്‍ കുഴിവെട്ടിയാല്‍ അധ്യാപന പരിചയമാവുമോ എന്ന രീതിയിലായിരുന്നു കോടതിയുടെ പരമാര്‍ശം എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കോടതിയുടെ ഈ വിമര്‍ശനത്തിനെതിരെ പ്രിയ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്തു. അതേസമയം കുഴിവെട്ട് എന്നൊരു പദപ്രയോഗം താന്‍ നടത്തിയതായി ഓര്‍ക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇന്ന് വ്യക്തമാക്കി.