പ്രിയ വർഗീസിനെ പരിഗണിച്ചത് യോഗ്യതകളുടെ അടിസ്ഥാനത്തിലെന്ന് കണ്ണൂർ സർവകലാശാല

കൊച്ചി: പ്രിയ വർഗീസിനെ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചതുമായി ബന്ധപ്പെട്ട കേസിൽ യുജിസിയുടെ നിലപാട് തള്ളി കണ്ണൂർ സർവകലാശാല. മതിയായ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് പ്രിയ വർഗീസിനെ പരിഗണിച്ചതെന്നും അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യതകളുണ്ടെന്നും രജിസ്ട്രാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

പ്രിയ വർഗീസിന്‍റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി അപക്വമാണെന്നാണ് മറ്റൊരു ആരോപണം. ഹർജി തള്ളണമെന്നും റാങ്ക് ലിസ്റ്റ് പ്രകാരമുള്ള നിയമന നടപടികൾ ആരംഭിച്ചിട്ടില്ലെന്നും സർവകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ പ്രിയ വർഗീസിന്‍റെ നിയമനത്തിൽ നിയമ ലംഘനം നടന്നിട്ടില്ലെന്ന് സർവകലാശാല വ്യക്തമാക്കുന്നു.

പ്രിയ വർഗീസിന്‍റെ നിയമനം മരവിപ്പിച്ചത് ഹൈക്കോടതി വീണ്ടും നീട്ടിയിരിക്കുകയാണ്. പ്രിയ വർഗീസ് നടത്തിയ ഗവേഷണ കാലയളവ് അധ്യാപന അനുഭവമായി കണക്കാക്കാനാവില്ലെന്നും ചട്ടങ്ങൾ അനുസരിച്ച് യോഗ്യതയില്ലെന്നും യുജിസി കോടതിയെ അറിയിച്ചിരുന്നു. ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.