പ്രിയ വർഗീസിന്‍റെ നിയമന നടപടി; സ്റ്റേ നീട്ടി ഹൈക്കോടതി

കണ്ണൂര്‍: പ്രിയ വർഗീസിന്‍റെ നിയമന നടപടികൾ സ്റ്റേ ചെയ്ത ഇടക്കാല ഉത്തരവ് നീട്ടി ഹൈക്കോടതി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ നിയമനത്തിലാണ് നിർദേശം. പ്രിയ വർഗീസിന് മതിയായ യോഗ്യതയില്ലെന്ന് യുജിസി വ്യക്തമാക്കിയിട്ടുണ്ട്. ഹർജി ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഇന്‍റർവ്യൂവിന് ആറ് പേരാണ് ഹാജരായത്. ഇതിൽ പ്രിയ വർഗീസിനാണ് ഗവേഷണ പ്രബന്ധങ്ങൾക്ക് ഉൾപ്പെടെ ഏറ്റവും കുറഞ്ഞ റിസർച്ച് സ്കോർ ലഭിച്ചത്. 156 മാർക്കാണ് നേടിയത്. എന്നാൽ അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചത് പ്രിയയ്ക്കാണ്. ഇന്‍റർവ്യൂവിൽ മാത്രം 32 മാർക്ക്.

രണ്ടാം റാങ്ക് ലഭിച്ച ജോസഫ് സ്കറിയയ്ക്ക് 651 ആണ് റിസർച്ച് സ്കോര്‍. അഭിമുഖത്തിലെ മാർക്ക് 30. മൂന്നാം റാങ്കുള്ള ഗണേഷ് സിയുടെ റിസർച്ച് സ്കോര്‍ 645 ആണ്. ഇന്‍റര്‍വ്യൂവില്‍ കിട്ടിയത് 28 മാർക്ക്. കൂടാതെ 15 വർഷത്തിലേറെ അധ്യാപന പരിചയമുള്ള ആളാണ് ജോസഫ് സ്ക്റിയ. യുജിസി നിഷ്കർഷിക്കുന്ന 8 വർഷത്തെ അധ്യാപന പരിചയം പ്രിയ വർഗ്ഗീസിനില്ലെന്ന പരാതി നേരത്തെ ഗവ‍ണ്ണർക്ക് മുന്നിലെത്തിയിരുന്നു.