മധു വധക്കേസിൽ ജാമ്യം റദ്ദായ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചു

അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസിൽ ജാമ്യം റദ്ദാക്കിയ പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. 12 പ്രതികളുടെ ജാമ്യമാണ് വിചാരണക്കോടതി റദ്ദാക്കിയത്. ഇവരിൽ മൂന്നുപേരെ റിമാൻഡ് ചെയ്തു. ഒമ്പത് പേർ ഇപ്പോഴും ഒളിവിലാണ്.

രണ്ടാം പ്രതി മരക്കാർ, മൂന്നാം പ്രതി പി സി ഷംസുദ്ദീൻ, അഞ്ചാം പ്രതി ടി രാധാകൃഷ്ണൻ, ആറാം പ്രതി അബൂബക്കർ, ഒൻപതാം പ്രതി നജീബ്, പത്താം പ്രതി എം വി ജൈജുമോൻ, പതിനൊന്നാം പ്രതി അബ്ദുൾ കരീം, പന്ത്രണ്ടാം പ്രതി പി പി സജീവ്, പതിനാറാം പ്രതി വി മുനീർ എന്നിവർക്ക് വേണ്ടിയാണ് തിരച്ചിൽ. പ്രതികളുടെ വീടുകളിൽ അഗളി പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഹൈക്കോടതി അനുവദിച്ച ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മണ്ണാർക്കാട് വിചാരണക്കോടതി ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിഭാഗം. അതേസമയം സാക്ഷി വിസ്താരം നാളെ പുനരാരംഭിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കിയാൽ തിരിച്ചടിയുണ്ടാകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ മുന്നറിയിപ്പ് നൽകിയിരുന്നതായി ജഡ്ജി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ജഡ്ജിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. വിചാരണക്കോടതിയെ ഭീഷണിപ്പെടുത്തുന്ന രീതിയിലായിരുന്നില്ല പ്രസ്താവനയെന്ന് പ്രതിഭാഗം അഭിഭാഷകൻ അഡ്വ.അനിൽ കെ.മുഹമ്മദ് പറഞ്ഞു.