കെഎസ്ആർടിസി-സ്വിഫ്റ്റിനെതിരെയുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ വിശ്രമമില്ലാതെ ജീവനക്കാരെക്കൊണ്ട് അധിക ഡ്യൂട്ടി ചെയ്യിക്കുന്നെന്ന പ്രചാരണം വാസ്തവ വിരുദ്ധമെന്ന് കെ.എസ്.ആർ.ടി.സിയുടെ വാർത്താക്കുറിപ്പ്. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റ് രൂപീകരണം മുതൽ തുടങ്ങിയ നുണപ്രചാരണങ്ങൾ ഇപ്പോഴും തുടരുകയാണ്. ദീർഘദൂര സർവ്വീസുകൾക്കായി 116 ബസുകളും, സിറ്റി സർക്കുലർ സർവ്വീസിനായി 25 ഇലക്ട്രിക് ബസുകളുമാണ് ഇപ്പോൾ കെഎസ്ആർടിസി-സ്വിഫ്റ്റിന് വേണ്ടി സർവ്വീസ് നടത്തുന്നത്.

ഇതിനായി, 2 ഡ്രൈവർ കം കണ്ടക്ടർമാർ അടങ്ങുന്ന ഒരു ക്രൂവിനെയാണ് ഒരു ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്. അവർക്ക് ഡ്യൂട്ടി ഓഫ് ഉള്ള ദിവസം അടുത്ത ക്രൂവിനെയാണ് ഡ്യൂട്ടിക്ക് നിയമിക്കുന്നത്. കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ 542 ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരുണ്ട്. ഡ്യൂട്ടിയുടെ അടിസ്ഥാനത്തിലാണ് ഇവരുടെ ശമ്പളം നൽകുന്നത്. അതിനാൽ മതിയായ ജീവനക്കാരെ വെച്ചാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് നടത്തുന്നത്.

സർവീസ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ കെ.എസ്.ആർ.ടി.സി, സ്വിഫ്റ്റ് സർവീസുകൾ യാത്രക്കാർ ഏറ്റെടുത്തിരുന്നു. ഗജരാജ സ്ലീപ്പർ ബസുകൾ പ്രതിദിനം ഒരു ലക്ഷത്തിലധികം രൂപയാണ് വരുമാനം നേടുന്നത്. യാത്രക്കാർക്ക് ഒരു പരാതി പോലും ഇല്ലാതെ അന്തർ സംസ്ഥാന സർവീസുകൾ നടത്തുന്നതിനിടെയുള്ള ഇത്തരം വ്യാജപ്രചാരണങ്ങൾ തള്ളിക്കളയണമെന്നും കെ.എസ്.ആർ.ടി.സി ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.