കടലാക്രമണത്തിൽ നിന്ന് സംരക്ഷണം; ചെല്ലാനത്ത്‌ ടെട്രാപോഡ് നിർമാണം 71% പൂർത്തിയായി

കൊച്ചി: ചെല്ലാനം ഗ്രാമത്തെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ടെട്രാപോഡിന്‍റെ നിർമ്മാണം 71% പൂർത്തിയായി. 344.2 കോടി രൂപയാണ് ജലസേചനവകുപ്പ് ആദ്യഘട്ടത്തിനായി അനുവദിച്ചത്. ഹാർബർ മുതൽ പുത്തൻതോട് വരെയുള്ള പ്രദേശങ്ങളിലെ കടൽക്ഷോഭ ഭീഷണിയെ അതിജീവിക്കാൻ കടൽഭിത്തി നിർമാണത്തോടെ സാധിച്ചു. കടൽക്ഷോഭം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങൾക്ക് മുൻഗണന നൽകിയാണ് ടെട്രാപോഡുകൾ സ്ഥാപിക്കുന്നത്. 7.32 കിലോമീറ്റർ ദൈർഘ്യമുള്ള കടൽഭിത്തി 2023 ഏപ്രിലോടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നടപ്പാതയുടെ നിർമ്മാണവും പുരോഗമിക്കുകയാണ്.

ചെല്ലാനം ഹാർബർ മുതൽ കണ്ണമാലി വരെയുള്ള 7 കിലോമീറ്റർ തീരപ്രദേശത്താണ് ആദ്യഘട്ട നിർമ്മാണം. മുംബൈയിലെ മറൈൻ ഡ്രൈവ്, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന രീതിയിലുള്ള ടെട്രാപോഡുകൾ ഉപയോഗിച്ചാണ് കടൽഭിത്തി നിർമിക്കുക. രണ്ടര മീറ്ററോളം ഉയരത്തിൽ കരിങ്കല്ല് പാകിയതിന് മുകളിലാണ് ടെട്രോപോഡുകൾ സ്ഥാപിക്കുന്നത്. 2.5 ടണ്‍, 3.5 ടൺ ഭാരമുള്ളവയാണ് ടെട്രാപോഡുകൾ. അതുകൊണ്ട് ഇവയ്ക്ക് ശക്തമായ കടലേറ്റത്തെ ചെറുക്കാനാകും.

ചെല്ലാനം ഹാർബർ പ്രദേശത്താണ് ടെട്രോപോഡുകൾ നിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിനാണ് നിർമ്മാണച്ചുമതല. 4,000 ലധികം ടെട്രോപോഡുകളുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. കടലേറ്റം ശക്തമായ പ്രദേശത്ത് മഴ എത്തുന്നതിന് മുമ്പ് കടൽഭിത്തി നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടെട്രാപോഡുകൾ ഉപയോഗിച്ച് മതിൽ നിർമ്മിക്കുന്നതോടെ, സുരക്ഷയ്ക്കൊപ്പം, ഈ മേഖലയിലെ ടൂറിസം സാധ്യതകളും ഭാവിയിൽ വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.