ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയയുടെ കൊട്ടാരത്തില്‍ നോട്ടുശേഖരം എണ്ണി പ്രതിഷേധക്കാര്‍

കൊളംബോ: നാടുവിട്ട ശ്രീലങ്കൻ പ്രസിഡന്‍റ് ഗോതബയ രാജപക്സെയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ദശലക്ഷക്കണക്കിന് ശ്രീലങ്കൻ പണം കണ്ടെടുത്തതായി സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ. കണ്ടെടുത്ത നോട്ടുകൾ പ്രതിഷേധക്കാർ എണ്ണുന്നതിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പണം സുരക്ഷാ ഏജൻസികൾക്ക് കൈമാറിയതായും റിപ്പോർട്ട് ഉണ്ട്‌.

പ്രസിഡന്‍റ് രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച കൊളംബോയിലെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയിലേക്ക് സർക്കാർ വിരുദ്ധ പ്രതിഷേധക്കാർ ഇരച്ചുകയറി. മാസങ്ങൾ നീണ്ട രാജ്യത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ- ഇന്ധന ക്ഷാമവുമാണ് ജനങ്ങളെ അത്തരമൊരു പ്രതിഷേധത്തിലേക്ക് തള്ളിവിട്ടത്.

പോലീസ് ബാരിക്കേഡുകൾ തകർക്കുകയും പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധത്തെക്കുറിച്ച് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നതിനാൽ വെള്ളിയാഴ്ച തന്നെ രാജപക്സെയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.