തിരുവനന്തപുരത്ത് മേയര്‍ക്കെതിരെ പ്രതിഷേധം; പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ ഇന്നും സംഘര്‍ഷം. നഗരസഭക്കുള്ളില്‍ ബിജെപി കൗണ്‍സിലര്‍മാരും പുറത്ത് മഹിളാമോര്‍ച്ചാ പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. പോലീസ് സ്ഥാപിച്ച ബാരിക്കേഡുകളില്‍ കയറിനിന്ന് മേയര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ശേഷം ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിക്കുകയും ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

കഴിഞ്ഞദിവസം നഗരസഭക്കുള്ളില്‍ പ്രതിഷേധക്കാര്‍ എത്തിയിരുന്നു. ഈ സാഹചര്യം തടയാനാണ് പോലീസ് ഇന്ന് മുന്‍കൂട്ടി ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷസാധ്യത മുന്നില്‍ കണ്ടുകൊണ്ട് പോലീസ് സന്നാഹത്തോടൊപ്പമാണ് ഇന്ന് രാവിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ നഗരസഭയില്‍ പ്രവേശിച്ചത്.

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ 295 ജീവനക്കാരുടെ നിയമനത്തില്‍ പാര്‍ട്ടിയുടെ മുന്‍ഗണനാ പട്ടിക ആവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറിക്ക് ആര്യ രാജേന്ദ്രന്‍ നല്‍കിയതെന്ന പേരില്‍ പുറത്തുവന്ന കത്താണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.