വിഴിഞ്ഞത്ത് പ്രതിഷേധം ശക്തം; ഉപരോധം തീര്‍ത്ത് സമരക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിനിടെ സംഘർഷം. ബാരിക്കേഡുകൾ മറികടന്ന പ്രതിഷേധക്കാർ അതിസുരക്ഷാ മേഖല കടന്ന് തുറമുഖ നിർമ്മാണ മേഖലയിലേക്ക് പ്രവേശിച്ചു. അദാനി ഗ്രൂപ്പിന്‍റെ ഓഫീസില്‍ സമരക്കാർ കൊടി നാട്ടി. ചര്‍ച്ച ചെയ്തുപരിഹരിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സമരം കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്.

വിഴിഞ്ഞം തുറമുഖ കവാടത്തിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം ഇന്ന് നാലാം ദിവസമാണ്. സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പോലീസ് ബാരിക്കേഡ് തകർത്ത് തുറമുഖത്തേക്ക് മാർച്ച് നടത്തി. തുറമുഖത്തേക്ക് പ്രവേശിക്കുന്നത് തടയാൻ പൊലീസ് സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ പ്രതിഷേധക്കാർ മറിച്ചിട്ടു. വൻ പോലീസ് സന്നാഹം സ്ഥലത്തുണ്ട്.

അതേസമയം, ലത്തീൻ അതിരൂപത ഭാരവാഹികളുമായി ഇന്ന് ചർച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി വി അബ്ദുറഹിമാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങളുടെ ആവശ്യം അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് സമരക്കാർ വ്യക്തമാക്കിയിരുന്നു. ഇതേതുടർന്നാണ് ഇന്ന് രാവിലെ പ്രതിഷേധം ശക്തമാക്കിയത്.