മന്ത്രി ആയിരുന്നപ്പോൾ ദേശീയപാതാ വികസനത്തിനായി വീട് വിട്ടുകൊടുത്തിൽ അഭിമാനം: ജി സുധാകരൻ

മന്ത്രിയായിരിക്കെ ദേശീയപാതാ വികസനത്തിനായി വീട് വിട്ടുകൊടുത്തത്, വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ജനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിച്ചുവെന്ന് മുൻ മന്ത്രി ജി സുധാകരൻ. “അന്നത്തെ വകുപ്പ് മന്ത്രി എന്ന നിലയിൽ, എന്‍റെ വീട് ഒഴിവാക്കുന്നത് അധാർമ്മികമാണെന്ന് തോന്നി. പിന്നീട്, ഈ പ്രശ്നത്തെക്കുറിച്ച് ഭാര്യയോടും കുട്ടികളോടും സംസാരിച്ചപ്പോൾ, അവർ വീട് വിട്ടുകൊടുക്കണം എന്ന് തന്നെ പറഞ്ഞതിൽ അഭിമാനമുണ്ട്” അദ്ദേഹം പറഞ്ഞു

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ നിന്ന് പടിയിറങ്ങിയപ്പോഴേക്കും ഭൂമി ഏറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായിരുന്നു. ചിലയിടങ്ങളിൽ റോഡിന്‍റെ പണികൾ ആരംഭിച്ചിരുന്നു.
തുടർഭരണത്തിനിടയിൽ നമ്മുടെ സർക്കാർ ദേശീയ പാതകളുടെ വികസനം ദ്രുതഗതിയിൽ നടപ്പാക്കുകയാണ്. ഞങ്ങളുടെ വീട് അതിന്റെ സാക്ഷിയായി നിൽക്കുന്നത് കാണുമ്പോൾ ഈ വികസനത്തിൽ ഒരു എളിയ പങ്ക് വ്യക്തിപരമായിട്ടുകൂടി വഹിക്കാൻ സാധിച്ചതിൽ അഭിമാനം ഉണ്ടെന്ന് ജി സുധകരൻ ഫേസ്ബുക്കിൽ കുറിച്ചു.

“റോഡിൻറെ രണ്ടു വശങ്ങളിലുമായി, കിഴക്കും പടിഞ്ഞാറുമായി തുല്യമായിട്ടാണ് 7.5 മീറ്റർ വെച്ച് സ്ഥലം ഞങ്ങളുടെ വീട് നിൽക്കുന്ന സ്ട്രെച്ചിൽ പുനർരൂപരേഖ തയ്യാറാക്കിയത്. വീട് നിലവിലുള്ള റോഡിൻ്റെ തൊട്ടടുത്തായിരുന്നതിനാൽ വീടിന്റെ സിംഹഭാഗവും അങ്ങനെ പുതിയ ദേശീയപാതക്കായുള്ള സ്ഥലത്തിൽ വന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപ് സ്ഥലമെടുപ്പിന്റെ ഭാഗമായി വീടിന്റെ പുതുതായി വരാൻ പോകുന്ന റോഡിൽ നിൽക്കുന്ന ഭാഗം പൊളിച്ചു നീക്കി. വീടിന്റെ പുറകുവശത്തു 25% താഴെയേ അവശേഷിക്കുന്നുള്ളു” അദ്ദേഹം കുറിച്ചു.