ഗവര്‍ണർക്കെതിരായ പൊതുതാല്‍പര്യ ഹര്‍ജി; ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളി ഹൈക്കോടതി

കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകൾ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഫയലിൽ പോലും സ്വീകരിക്കാതെയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. നിയമസഭ പാസാക്കിയ നിയമനിർമ്മാണങ്ങളിൽ ഗവർണർ ഒപ്പിടാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നായിരുന്നു ഹർജിയിലെ പ്രധാന എതിർപ്പ്.

അതേസമയം, സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റാനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ഡിസംബർ അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്‍റെ ആദ്യ ദിവസങ്ങളിൽ ബിൽ അവതരിപ്പിക്കും. ഓരോ സർവകലാശാലയ്ക്കും വെവ്വേറെ ഭേദഗതികൾ ആവശ്യമുള്ളതിനാൽ ആകെ അഞ്ച് ബില്ലുകൾ തയ്യാറാക്കിയിട്ടുണ്ട്. 

സർവകലാശാലയുടെ സ്വന്തം ഫണ്ടിൽ നിന്ന് ചാൻസലറുടെ ആനുകൂല്യങ്ങളും മറ്റ് ചെലവുകളും ഉപയോഗിക്കാനാണ് തീരുമാനം. സ്വന്തം ഫണ്ട് ഉപയോഗിക്കുന്നതിനാൽ ബില്ലിന് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമില്ല. നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകൾക്ക് മുൻഗണനാക്രമം നിശ്ചയിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ നാളെ രാവിലെ മന്ത്രിസഭ വീണ്ടും യോഗം ചേരും.