മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജി ഇന്ന് പരി​ഗണിക്കും

കൊച്ചി: ഇലന്തൂർ മനുഷ്യബലിയുടെ പശ്ചാത്തലത്തിൽ മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമനിർമ്മാണം നടത്താൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. കേരള യുക്തിവാദി ഗ്രൂപ്പാണ് ഹർജി നൽകിയത്.

മഹാരാഷ്ട്രയിലും കർണാടകയിലും സമാനമായ നിയമം നടപ്പാക്കിയിട്ടുണ്ട്. മുമ്പും സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ നടന്നിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ ഇത്തരം ദുരാചാരങ്ങൾ തടയാൻ അടിയന്തിരമായി നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു. ദുരാചാരങ്ങൾ തടയാൻ ജസ്റ്റിസ് കെ.ടി.തോമസിന്‍റെ നേതൃത്വത്തിലുള്ള നിയമപരിഷ്കാര കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുക.

അതേസമയം ഇലന്തൂർ കേസിലെ പ്രതി മുഹമ്മദ് ഷാഫി കൊലപാതകത്തിന് ശേഷം മോഷ്ടിച്ച സ്വർണ്ണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫി കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച കൊല്ലപെട്ട പത്മയുടെ സ്വർണാഭരണങ്ങളാണ് പൊലീസ് കണ്ടെടുത്തത്. മുഹമ്മദ് ഷാഫിയെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തത്.

ഒരു ലക്ഷത്തി പതിനായിരം രൂപയാണ് മുഹമ്മദ് ഷാഫി ഇവിടെ നിന്ന് സ്വർണം പണയപ്പെടുത്തി കൊണ്ടുപോയത്. മുഹമ്മദ് ഷാഫി പണയം വച്ച സ്വർണാഭരണങ്ങൾ പത്മത്തിന്‍റെതാണെന്ന് മകനും സഹോദരിയും തിരിച്ചറിഞ്ഞു.
 
മുഹമ്മദ് ഷാഫിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്കും വിധേയനാക്കിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇയാളുടെ ഡിഎൻഎ സാമ്പിളും പൊലീസ് ശേഖരിച്ചു.