മഴയത്ത് റോഡിലെ കുഴിയടച്ച് പൊതുമരാമത്ത് വകുപ്പ്

പെരുമ്പാവൂർ: മഴയത്ത് റോഡിലെ കുഴിയടച്ച് പൊതുമരാമത്ത് വകുപ്പ്. റോഡിലെ കുഴി താത്കാലികമായി അടഞ്ഞെങ്കിലും മഴയിൽ കോൺക്രീറ്റ് ഒലിച്ചുപോയി വീണ്ടും കുഴിയായി. കാലടി പെരുമ്പാവൂർ എം.സി റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്‍റെ കുഴിയടയ്ക്കൽ പ്രഹസനം. കഴിഞ്ഞ ദിവസം നെടുമ്പാശേരി അത്താണിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചിരുന്നു.

രാവിലെ കനത്ത മഴ പെയ്തിരുന്നു, ആ സമയത്താണ് പൊതുമരാമത്ത് വകുപ്പ് കുഴി അടയ്ക്കാൻ ആരംഭിച്ചത്. വലിയ കുഴികൾ അടയ്ക്കുകയും സമീപത്തെ ചെറിയ കുഴികൾ അടയാതെ പോകുകയും ചെയ്തു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായിട്ടും ഒരു തരത്തിലുമുള്ള ഇടപെടലും ഉണ്ടാകുന്നില്ല. ബന്ധപ്പെട്ട അധികാരികൾ ശരിയായ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

മഴക്കാലത്തിന് മുമ്പ് റോഡുകളിൽ പൊതുമരാമത്ത് പണി നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കുഴി അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ ടോൾ പിരിവ് നിർത്തണമെന്നും വി ഡി സതീശൻ പറഞ്ഞു. വിഷയത്തിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള മന്ത്രിയുടെ പരാമർശം പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.