ശബരിമലയിലേക്കുള്ള പ്രധാന റോഡുകളുടെ സ്ഥിതി പൊതുമരാമത്ത് മന്ത്രി വിലയിരുത്തും

തിരുവനന്തപുരം: ശബരിമല റോഡുകളിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പൊതുമരാമത്ത്, ടൂറിസം, യുവജനകാര്യ വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ബുധനാഴ്ച സന്ദർശനം ആരംഭിക്കും. ശബരിമലയുമായി ബന്ധപ്പെട്ട കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ പ്രധാന റോഡുകൾ മന്ത്രി, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘം നേരിട്ട് പരിശോധിക്കും. റോഡുകളുടെ നിലവിലെ അവസ്ഥയും പണി നടക്കുന്ന പ്രദേശങ്ങളിലെ പുരോഗതിയും സംഘം പരിശോധിക്കും.

കൊല്ലം ജില്ലയിൽ നിന്ന് ബുധനാഴ്ച ഉച്ചയോടെ പരിശോധന ആരംഭിക്കും. കോന്നി, റാന്നി മണ്ഡലങ്ങളിലെ റോഡ് പരിശോധനയും ബുധനാഴ്ച തന്നെ നടക്കും. വ്യാഴാഴ്ച എരുമേലി, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ, തിരുവല്ല, അടൂർ, ആറൻമുള നിയോജകമണ്ഡലങ്ങൾ മന്ത്രി സന്ദർശിക്കും. പത്തനംതിട്ടയിൽ അവലോകന യോഗം ചേരും. 

നേരത്തെ തിരുവനന്തപുരത്ത് ചേർന്ന അവലോകന യോഗം റോഡുകളുടെ പണി പൂർത്തിയാക്കാൻ കൃത്യമായ സമയക്രമം നിശ്ചയിച്ചിരുന്നു. ആ സമയപരിധിക്കുള്ളിൽ പണി പൂർത്തിയായോ എന്നതടക്കമുള്ള പരിശോധന നടത്തും. നവീകരിച്ച എരുമേലി വിശ്രമകേന്ദ്രത്തിന്‍റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും.