പൾസർ സുനി തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ

തൃശൂർ: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയെ തൃശൂരിലെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സബ്ജയിലിൽ കഴിഞ്ഞിരുന്ന സുനിയെ ചൊവ്വാഴ്ച വൈകിട്ടാണ് ഇവിടെ എത്തിച്ച് ചികിത്സ ആരംഭിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു. പൾസർ സുനിക്ക് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിൽ ജയിലിൽ കഴിയുന്ന ഏക പ്രതി താനാണെന്നും കേസിന്‍റെ വിചാരണ ഇനിയും വൈകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുനി ജാമ്യാപേക്ഷ നൽകിയത്.

ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതോടെ സുനിയുടെ മാനസികാരോഗ്യം വഷളായതായാണ് വിവരം. ഈ വർഷം അവസാനത്തോടെ വിചാരണ അവസാനിക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ വിചാരണ പൂർത്തിയായില്ലെങ്കിൽ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.