പുരി ജഗന്നാഥും വിജയ് ദേവരക്കൊണ്ടയും ‘ജനഗണമന’യില്‍ പ്രതിഫലം വാങ്ങില്ലെന്ന് റിപ്പോർട്ട്

വിജയ് ദേവരകൊണ്ടയെ കേന്ദ്രകഥാപാത്രമാക്കി പുരി ജഗന്നാഥ് സംവിധാനം ചെയ്ത ‘ലൈഗര്‍’ വലിയ പരാജയമായിരുന്നു. ഓഗസ്റ്റ് 25ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിവസം റെക്കോർഡ് വരുമാനം നേടി, പക്ഷേ രണ്ടാം ദിവസം അവസാനത്തോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വരുമാനം 77 ശതമാനവും ഹിന്ദിയിൽ 50 ശതമാനവും കുറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷം പല ഷോകളും തീയറ്റർ ഉടമകൾ റദ്ദാക്കി.

വിതരണക്കാരും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചിത്രത്തിനായി മുടക്കിയ തുകയുടെ 65 ശതമാനത്തിലധികം നഷ്ടം സംഭവിച്ചതായി വിതരണക്കാർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെ വിതരണക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള ഒരുക്കത്തിലാണ് ചിത്രത്തിന്‍റെ സംവിധായകൻ. ഹൈദരാബാദിൽ വച്ച് ഇവരെ കാണാമെന്ന് സംവിധായകൻ ഉറപ്പ് നൽകിയതായി വിതരണക്കാർ പറയുന്നു.

സംവിധായകൻ പുരി ജഗന്നാഥും നടൻ വിജയ് ദേവേരക്കൊണ്ടയും ലൈഗറിന്റെ നഷ്ടം നികത്താൻ അടുത്ത ചിത്രമായ ജനഗണമനയിൽ പ്രതിഫലമില്ലാതെ പ്രവർത്തിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വിതരണക്കാരുടെയും തീയറ്റർ ഉടമകളുടെയും നഷ്ടം ഇത് നികത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‍റെ ബജറ്റ് വെട്ടിക്കുറയ്ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.