ഖത്തർ ലോകകപ്പ്; താമസത്തിനായി 1,30,000 മുറികൾ തയാർ

ദോഹ: ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലെത്തുന്നവർ തങ്ങളുടെ താമസത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ല. 10 ലക്ഷത്തിലധികം കാണികൾക്കായി 1,30,000 മുറികൾ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. വില്ലകൾ, അപ്പാർട്ട്മെന്‍റുകൾ, കെട്ടിടങ്ങൾ, പാർപ്പിട സമുച്ചയങ്ങൾ മുതലായ ഭവന യൂണിറ്റുകൾ എല്ലാത്തരം സൗകര്യങ്ങളോടും കൂടി പൂർണ്ണമായും സജ്ജീകരിച്ചിരിക്കുന്നു.

നീന്തൽക്കുളം, ജിം മുതലായ എല്ലാ ഹോട്ടൽ സേവനങ്ങളും ഇവിടെ ലഭ്യമാണ്. അക്കോർ ഇന്‍റർനാഷണലാണ് അപ്പാർട്ട്മെന്‍റുകളുടെ മേൽനോട്ടം വഹിക്കുന്നത്. വില്ലകൾ, അപ്പാർട്ട്മെന്‍റുകൾ, 6 ഫാൻ വില്ലേജുകൾ, ക്രൂസ് ഷിപ്പ് ഹോട്ടലുകൾ, ടെന്‍റുകൾ തുടങ്ങിയ വൈവിധ്യമാർന്ന താമസസൗകര്യങ്ങൾ ഫുട്ബോൾ ആരാധകർക്കായി ഒരുക്കിയിട്ടുണ്ട്. ഒരു രാത്രിക്ക് ഒരാൾക്ക് 80 ഡോളറാണ് ഏറ്റവും കുറഞ്ഞ നിരക്ക്.

എംഎസ്സി വേൾഡ് യൂറോപ്പ, എംഎസ്സി പൊയ്സ തുടങ്ങിയ ആഡംബര കപ്പലുകളിൽ 9,500 പേരെ ഉൾക്കൊള്ളാനാകും. ഖ്വെതെയ്ഫാൻ ദ്വീപിലെ 1,800 ടെന്‍റുകളിൽ 3,600 പേർക്ക് താമസിക്കാം. കുറഞ്ഞ നിരക്കിൽ രാജ്യത്തെ 3 സ്ഥലങ്ങളിലായി 8,000 ക്യാബിൻ സ്റ്റൈൽ അക്കോമഡേഷൻ യൂണിറ്റുകളും ഉണ്ട്. അൽ മെസില്ല, അൽ ഖോർ ക്യാമ്പ് എന്നിവിടങ്ങളിലെ ക്യാബിൻ താമസ യൂണിറ്റുകൾക്ക് പുറമേ, ഖത്തറിന്‍റെ പൈതൃകവും സംസ്കാരവും ഉയർത്തിക്കാട്ടുന്ന 200 പരിസ്ഥിതി സൗഹൃദ അറബ് കൂടാരങ്ങളും സ്ഥാപിക്കും.