കേരളത്തിലെ റോഡുകളുടെ അവസ്ഥയ്‌ക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

കേരളത്തിലെ അശാസ്ത്രീയമായ റോഡുകളുടെ നിർമ്മാണത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ധാരാളം വളവുകൾ ഉള്ള റോഡുകളുടെ രൂപകൽപ്പനയെ രാഹുൽ ഗാന്ധി വിമർശിച്ചു. പദയാത്രയ്ക്കിടെ മിനിറ്റുകളുടെ ഇടവേളകളിൽ ആംബുലൻസുകൾ ചീറിപ്പായുന്നത് കാണുന്നു. ഇവരിൽ ഭൂരിഭാഗവും റോഡപകടങ്ങളുടെ ഇരകളാണ്. കേരളത്തിലെ റോഡുകൾക്ക് അത്തരമൊരു രൂപകൽപ്പനയുണ്ടെന്നും മനുഷ്യ ജീവൻ അപഹരിക്കുന്ന റോഡിന്‍റെ രൂപകൽപ്പനയിൽ സർക്കാർ മാറ്റം വരുത്തണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിന്‍റെ മൂന്നാം ദിവസത്തെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

അതേസമയം, കെ-റെയിൽ സമരത്തിന് രാഹുൽ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചു. കെ-റെയിൽ ആവശ്യമില്ലെന്നാണ് രാഹുലിന്‍റെ നിലപാടെന്ന് യോഗത്തിന് ശേഷം സമരസമിതി നേതാക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. പാരിസ്ഥിതികവും സാമൂഹികവുമായ ആഘാതം ഗുരുതരമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമരസമിതി നേതാക്കളെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ രാഹുൽ ഗാന്ധി സമരസമിതി നേതാക്കളോട് അഭ്യർത്ഥിച്ചു. ആറ്റിങ്ങലിൽ വെച്ചാണ് കെ റെയിൽ വിരുദ്ധ സമര നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, വിദ്വേഷം കൊണ്ട് ബിജെപി പരിഭ്രാന്തരാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യം ഭീകരമായ അന്തരീക്ഷത്തിലേക്കാണ് നീങ്ങുന്നത്. ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.