രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതികരിച്ച് പി.ജെ ജോസഫ്

തിരുവനന്തപുരം: വയനാട്ടിലെ കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് തകർത്ത സംഭവത്തിൽ പ്രതികരണവുമായി കേരള കോൺഗ്രസ് നേതാവ് പി.ജെ ജോസഫ്. അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനമെന്ന് പി ജെ ജോസഫ് പറഞ്ഞു. അക്രമത്തെ ആദ്യം അപലപിക്കാൻ സി.പി.എം നേതാക്കൾ തയ്യാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം അക്രമങ്ങൾ നിന്ദ്യമായ നടപടിയാണ്. ബഫർ സോണ് വിഷയത്തിൽ സർക്കാരിന്റെ പരാജയം മൂടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പ്രശ്നത്തിലെ മുഖ്യപ്രതി സംസ്ഥാന സർക്കാരാണെന്നും പി.ജെ ജോസഫ് ആരോപിച്ചു. അതേസമയം സംഭവത്തെ തുടർന്ന് സിപിഎമ്മിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. രാഹുൽ ഗാന്ധിയെ വേട്ടയാടാനാണ് ബിജെപിയും സിപിഎമ്മും ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്തരം വേട്ടയാടലിന് ഇരുപാർട്ടികളും ഒരേ തൂവൽ പക്ഷികളാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.