രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും വിട്ടയച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ആറ് മണിക്കൂർ തടങ്കലിൽ വച്ച ശേഷം ഡൽഹി പോലീസ് വിട്ടയച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇരുവർക്കുമൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു.

അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ചരക്ക് സേവന നികുതിക്കും എതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് മുൻ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയുടെ വസതി ഉപരോധിക്കാനും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഡൽഹി പോലീസ് അതിന് അനുമതി നൽകിയിരുന്നില്ല. തുടർന്ന് അവർ പാർലമെന്‍റിൻ മുന്നിൽ പ്രതിഷേധം നടത്തി. ഇതിനിടയിലാണ് അറസ്റ്റ് നടന്നത്.

രാഹുൽ ഗാന്ധിക്കൊപ്പം ശശി തരൂർ എംപി, ഹൈബി ഈഡൻ ഉൾപ്പെടെയുള്ള എംപിമാരും നേതാക്കളും അറസ്റ്റിലായിരുന്നു. കറുത്ത വസ്ത്രം ധരിച്ചായിരുന്നു പ്രതിഷേധം. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ച എംപിമാരെ അറസ്റ്റ് ചെയ്യുകയും ചിലരെ മർദ്ദിക്കുകയും ചെയ്തുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ജനങ്ങളുടെ പ്രശ്നം ഉയർത്തിക്കാട്ടാനാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രിയങ്ക ഗാന്ധി, ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് എന്നിവർ പ്രതിഷേധത്തിനിടെ വലിച്ചിഴച്ച് അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു.