സുരക്ഷാ വീഴ്ചയെന്ന് കോൺഗ്രസ്: രാഹുൽ പല തവണ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചെന്ന് സിആർപിഎഫ്

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിനിടെ രാഹുൽ ഗാന്ധി നിരവധി തവണ സുരക്ഷാ പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് സിആർപിഎഫ്. ഡിസംബർ 24ന് രാഹുൽ ഗാന്ധിയുടെ യാത്രയ്ക്കിടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന കോൺഗ്രസിന്‍റെ ആരോപണത്തിന് മറുപടിയായാണ് പ്രതികരണം.

സംസ്ഥാന പൊലീസുമായും മറ്റ് ഏജൻസികളുമായും ഏകോപിപ്പിച്ച് സിആർപിഎഫ് ആണ് രാഹുലിന്‍റെ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നത്. യാത്ര നടക്കുന്ന ദിവസം എല്ലാ സുരക്ഷാ മാർഗനിർദ്ദേശങ്ങളും കർശനമായി പാലിച്ചിട്ടുണ്ടെന്നും മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായി ഡൽഹി പോലീസ് അറിയിച്ചിട്ടുണ്ടെന്നും സിആർപിഎഫ് അറിയിച്ചു.

രാഹുൽ ഗാന്ധിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഡൽഹി പോലീസ് പൂർണമായും പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കെ സി വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതിന് പിന്നാലെയാണ് സിആർപിഎഫിന്‍റെ പ്രതികരണം. ഡിസംബർ 24ന് ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡൽഹി പോലീസ് പൂർണ്ണമായും പരാജയപ്പെട്ടുവെന്നും കോൺഗ്രസ് പറഞ്ഞിരുന്നു. രാഹുലിന് ഇസഡ് പ്ലസ് സുരക്ഷയുണ്ട്. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും സെൻസിറ്റീവ് സോണുകളിലേക്ക് യാത്ര പ്രവേശിക്കുമ്പോൾ രാഹുലിന് മതിയായ സുരക്ഷ നൽകണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു.