രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ന് ആരംഭിക്കും

കന്യാകുമാരി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് കന്യാകുമാരി മഹാത്മാഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. കന്യാകുമാരി മുതൽ കശ്മീർ വരെ നീളുന്ന പദയാത്രയ്ക്ക് രാഹുൽ ഗാന്ധിയാണ് നേതൃത്വം നൽകുന്നത്.

വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം എന്നിവയുൾപ്പെടെ കേന്ദ്ര സർക്കാരിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പദയാത്ര സംഘടിപ്പിക്കുന്നത്. കന്യാകുമാരി മുതൽ കശ്മീർ വരെ 5 മാസം നീണ്ടുനിൽക്കുന്ന യാത്ര ഇന്ന് വൈകുന്നേരം കന്യാകുമാരിയിൽ ആരംഭിക്കും. പിതാവിന്‍റെ രക്തത്തിൽ ചുവന്ന ശ്രീപെരുമ്പത്തൂരിന്റെ മണ്ണിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് രാഹുൽ ഗാന്ധി പദയാത്ര ആരംഭിക്കുന്നത്. എന്നാൽ കേന്ദ്രസർക്കാരിനെതിരായ യാത്ര കോൺഗ്രസിന്‍റെ പുനരുജ്ജീവനം കൂടി ലക്ഷ്യമിട്ടുള്ളതാണ്. കോൺഗ്രസ് രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ അപ്രമാതിത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്രക്കിടെ പാർട്ടി സംഘടനാ തിരഞ്ഞെടുപ്പിലൂടെ കടന്നുപോകുമെന്നതും ശ്രദ്ധേയമാണ്. രാഹുൽ ഗാന്ധി എ.ഐ.സി.സി അധ്യക്ഷനാകുമോ അതോ മറ്റാരെങ്കിലും അധ്യക്ഷനാകുമോ എന്നും അറിയും.

രാഹുലിനെ വെല്ലുവിളിച്ച് സംഘടനാ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ചില നേതാക്കൾ. ചുരുക്കത്തിൽ, നിർണായക യാത്രയിൽ സംഘടനാ പ്രശ്നങ്ങൾ കോൺഗ്രസിനെ അസ്വസ്ഥരാക്കാൻ സാധ്യതയുണ്ട്. അഞ്ച് മാസം നീണ്ടുനിൽക്കുന്ന പദയാത്രയിൽ 3,500 കിലോമീറ്ററിലധികം രാഹുൽ നടക്കും. കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കുള്ള യാത്രയിൽ 300 പേരാണ് രാഹുലിനെ അനുഗമിക്കുക.