രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര’ നാളെ ആരംഭിക്കും

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നാളെ ആരംഭിക്കും. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യാത്ര ഉദ്ഘാടനം ചെയ്യും. അച്ഛൻ രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരിലെ സ്മാരകത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷമാണ് രാഹുൽ കന്യാകുമാരിയിലേക്ക് പോകുന്നത്.

‘മൈൽ കദം, ജൂഡെ വതാൻ’ എന്നതാണ് പദയാത്രയുടെ മുദ്രാവാക്യം. ‘ഒരുമിച്ച് ചേരൂ, രാജ്യം ഒന്നിക്കും’ എന്നതാണ് മുദ്രാവാക്യത്തിന്റെ അർത്ഥം. കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ പദയാത്രയായിരിക്കും ഭാരത് ജോഡോ യാത്ര. അഞ്ച് മാസം നീണ്ടുനിൽക്കുന്ന പദയാത്രയിൽ രാഹുൽ ഗാന്ധി 3,500 കിലോമീറ്ററിലധികം സഞ്ചരിക്കും. 12 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര പ്രധാനമായും കടന്നുപോകുന്നത്.

കന്യാകുമാരിയിൽ നിന്ന് കശ്മീരിലേക്കുള്ള യാത്രയിൽ രാഹുലിനൊപ്പം 300 പേരാണ് എത്തുക. രാഹുൽ ഉൾപ്പെടെയുള്ളവർ ഹോട്ടലുകളിൽ തങ്ങില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ ദിവസവും പ്രത്യേകം തയ്യാറാക്കിയ കണ്ടെയ്നറുകളിലാണ് ഇവരെ പാർപ്പിക്കുക. നാളെ ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് എത്തുന്ന രാഹുൽ കന്യാകുമാരിയിലേക്ക് പദയാത്രയിൽ പങ്കെടുക്കും. ചെന്നൈയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിൽ കന്യാകുമാരിയിലേക്ക് പോകും.