രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് ഇഡി

ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇഡി കടന്നില്ല. ചോദ്യം ചെയ്യൽ 15 മിനിറ്റ് മാത്രമാണ് നീണ്ടത്. രാജ്യതലസ്ഥാനം ഇപ്പോഴും പിരിമുറുക്കത്തിലാണ്. ഇഡി ഓഫീസിനു മുന്നിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. മുതിർന്ന നേതാക്കൾ പ്രതിഷേധവുമായി രംഗത്തുണ്ട്. കേന്ദ്രസേനയുൾപ്പെടെയുള്ള വൻ സംഘത്തെയാണ് എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നിൽ വിന്യസിച്ചത്. രാഹുൽ ഗാന്ധിയുടെ അഭിഭാഷകരെ ഇഡി ഓഫീസിന് മുന്നിൽ പോലീസ് തടഞ്ഞു.

ഇന്ന് രാവിലെ മുതൽ ഡൽഹി പോലീസ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മുതിർന്ന കോൺഗ്രസ്‌ നേതാക്കളും ഇഡി ഓഫീസിലെത്തി. എന്നാൽ പ്രവർത്തകരെ ഡൽഹി പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. കെ.സി വേണുഗോപാൽ, പി.ചിദംബരം ഉൾപ്പെടെയുള്ള നേതാക്കൾ ഇഡി ഓഫീസിനു മുന്നിലെത്തി. എന്നാൽ ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് അവരെ തടഞ്ഞു.

പ്രതിഷേധ റാലിയുമായി മുന്നോട്ട് പോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. ഇഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് ഡൽഹി പൊലീസ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി.