രാഹുലിന്റെ ‘ഭാരത് ജോഡോ യാത്ര’ നേമത്ത് തുടങ്ങി

തിരുവനന്തപുരം: കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തിരുവനന്തപുരത്തെ നേമത്ത് നിന്ന് ആരംഭിച്ചു. പദയാത്ര രാവിലെ 10 മണിയോടെ പട്ടത്തെത്തും. വൈകീട്ട് പട്ടം മുതൽ കഴക്കൂട്ടം വരെയാണ് പദയാത്ര. അടൂർ ഗോപാലകൃഷ്ണൻ, പെരുമ്പടവം ശ്രീധരൻ, ഡോ.ജി.വിജയരാഘവൻ തുടങ്ങി സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രമുഖരുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. വിഴിഞ്ഞം സമരസമിതി നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തും.

ഉച്ചയ്ക്ക് ഒരു മണിക്ക് സാമൂഹിക സാംസ്കാരിക രംഗത്തെ ക്ഷണിക്കപ്പെട്ട വ്യക്തികൾക്കൊപ്പം രാഹുൽ ഗാന്ധി ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് രണ്ടിന് ജവഹർ ബാൽ മഞ്ച് നടത്തുന്ന ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും. കുട്ടികളുമായി ആശയവിനിമയം നടത്തിയ ശേഷം വൈകിട്ട് 3.30ന് കണ്ണമൂലയിലെ ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലം സന്ദർശിക്കും. വൈകീട്ട് നാലിന് പട്ടം ജംഗ്ഷനിൽ നിന്ന് പദയാത്ര പുനരാരംഭിക്കും. പത്തനംതിട്ട ജില്ലയിലെ നാല് നിയോജകമണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രവർത്തകരും യാത്രയിൽ പങ്കെടുക്കും. വൈകീട്ട് ഏഴിന് കഴക്കൂട്ടം അൽസാജ് അങ്കണത്തിൽ പദയാത്ര സമാപിക്കും. സമാപന പൊതുയോഗത്തിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.