രാജസ്ഥാനിലെ ‘സ്‌നേക് മാന്‍’ പാമ്പ് പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

ജയ്പുർ: രാജസ്ഥാനിലെ ‘സ്‌നേക് മാന്‍’ എന്നറിയപ്പെടുന്ന വിനോദ് തിവാരി മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു. ശനിയാഴ്ചയാണ് അദ്ദേഹം മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നത് പിന്നീടാണ്. ചുരു ജില്ലയിലെ ഗോഗമേദി പ്രദേശത്തെ ഒരു കടയ്ക്ക് മുന്നില്‍നിന്ന് പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് തിവാരിക്ക് കടിയേറ്റത്. സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 20 വര്‍ഷമായി ജനവാസ മേഖലകളില്‍നിന്ന് പാമ്പുകളെ പിടികൂടി വനപ്രദേശത്ത് തുറന്നുവിടുന്ന ആളാണ് വിനോദ് തിവാരിയെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇങ്ങനെയാണ് സ്‌നേക് മാനെന്ന പേരുവന്നത്. അദ്ദേഹം മൂര്‍ഖന്‍ പാമ്പനിനെ പിടികൂടി ഒരു സഞ്ചിയില്‍ ഇടുന്നതിനിടെ കടിയേല്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മിനിട്ടുകള്‍ക്കകം അദ്ദേഹം മരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അദ്ദേഹത്തിന്റെ ശവസംകാരം ഞായറാഴ്ച നടന്നു.