രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ; 4 സംസ്ഥാനങ്ങളിലായി 16 സീറ്റുകള്‍

ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. നിർണായകമായ ഈ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാർ പോലും മത്സരരംഗത്തുണ്ട്. രാജ്യസഭയിലേക്ക് 41 സ്ഥാനാർത്ഥികൾ ഇതിനോടകം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞു. ശേഷിക്കുന്ന 16 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഈ സീറ്റുകൾ നാലു സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. കോൺഗ്രസും ബിജെപിയും തങ്ങളുടെ എംഎൽഎമാരെ റിസോർട്ടിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ വമ്പൻ പേരുകളുണ്ട്. ബിജെപി കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയൽ, നിർമ്മല സീതാരാമൻ എന്നിവരും മത്സരരംഗത്തുണ്ട്. ജയറാം രമേശ്, രണ്ദീപ് സുർജേവാല, അജയ് മാക്കൻ എന്നിവരും മത്സരരംഗത്തുണ്ട്.

ശിവസേനയ്ക്ക് വേണ്ടി സഞ്ജയ് റൗത്തും എൻസിപിക്ക് വേണ്ടി പ്രഫുൽ പട്ടേലുമാണ് മത്സരിക്കുന്നത്. ഏതൊക്കെ പ്രമുഖ വ്യക്തിത്വങ്ങളാണ് മൊത്തത്തിൽ മത്സരിക്കുന്നതെന്ന് നോക്കാം. മഹാരാഷ്ട്രയിൽ ആറ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. പിയൂഷ് ഗോയലാണ് ഈ സീറ്റുകളിൽ ഒന്നിലെ പ്രധാന എതിരാളി. ബി.ജെ.പി ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. അനിൽ ബോണ്ടെ, ധനഞ്ജയ് മഹാദിക് എന്നിവരും മഹാരാഷ്ട്രയിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. സഞ്ജയ് റാവത്തിനെ കൂടാതെ സഞ്ജയ് പവാറും ശിവസേനയ്ക്ക് വേണ്ടി മത്സരിക്കുന്നുണ്ട്. കോൺഗ്രസിന് വേണ്ടി ഇമ്രാൻ പ്രതാപ്ഗാർഹിയും എൻസിപിക്ക് വേണ്ടി പ്രഫുൽ പട്ടേലുമാണ് മത്സരിക്കുന്നത്.

ഇമ്രാൻ പ്രതാപ്ഗഢിയുടെ സ്ഥാനാർത്ഥിത്വം കോൺഗ്രസിനുളളിൽ വലിയ കലാപത്തിനു കാരണമായിട്ടുണ്ട്. മുതിർന്ന നടിയും കോൺഗ്രസ്‌ നേതാവുമായ നഗ്മയും സ്ഥാനാർത്ഥിത്വത്തെ എതിർത്തിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ട് മറിയുമോ എന്ന് കോൺഗ്രസ് നേതൃത്വത്തിന് ആശങ്കയുണ്ട്. രാജസ്ഥാനിൽ നിന്ന് നാലു സീറ്റുകളിലാണ് മത്സരം നടക്കുന്നത്. കോൺഗ്രസ്‌ താര സ്ഥാനാർത്ഥികളാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായ രൻദീപ് സുർജേവാല രാജസ്ഥാനിൽ നിന്നാണ് മത്സരിക്കുന്നത്. മുകുൾ വാസ്നിക്കും മത്സരിക്കുന്നുണ്ട്. പ്രമോദ് തിവാരി മൂന്നാം സ്ഥാനാർത്ഥിയാകും.