സന്ദീപ് വാര്യര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാമസിംഹന്‍ അബൂബക്കര്‍

പാലക്കാട്: അഴിമതി ആരോപണത്തെ തുടർന്ന് ബിജെപി വക്താവ് സ്ഥാനത്ത് നിന്ന് മാറ്റിയ സന്ദീപ് ജി വാര്യരെ പിന്തുണച്ച് സംവിധായകനും സംഘപരിവാർ അനുഭാവിയുമായ രാമസിംഹൻ അബൂബക്കർ. സന്ദീപ് ജി വാര്യർക്കെതിരെ കേരള ബിജെപി നടപടിയെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ പിന്തുണച്ച് രാമസിംഹൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. “സന്ദീപ് വാര്യർ, ഞാൻ കൂടെയുണ്ടാകും” എന്ന ഒറ്റവരി പോസ്റ്റിലൂടെയാണ് രാമസിംഹൻ പിന്തുണ അറിയിച്ചത്.

പിന്നീട് മറ്റൊരു പോസ്റ്റിൽ “നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി” എന്നും രാമസിംഹൻ പറഞ്ഞു. കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിലാണ് സന്ദീപിനെതിരെ നടപടിയെടുത്തത്. പാർട്ടിയുടെ പേരിൽ പണം പിരിച്ചെന്ന ആരോപണത്തെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് വാര്യരെ മാറ്റിയത് പാർട്ടിയുടെ സംഘടനാപരമായ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരുന്നു. 

അതേസമയം സന്ദീപ് വാര്യർക്കെതിരെ നാല് ജില്ലാ പ്രസിഡന്‍റുമാർ പരാതി നൽകിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. യുവനേതാവായ സന്ദീപ് വാര്യർ സംസ്ഥാന നേതൃത്വവുമായുള്ള ദീർഘകാലത്തെ അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് പുറത്താകുന്നത്.