റേഷന്‍ കാര്‍ഡ് ഉടമകള്‍ ദേശീയ പതാക വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു; രാഹുല്‍ ഗാന്ധി

ദില്ലി: റേഷൻ കാർഡ് ഉടമകൾ ദേശീയപതാക വാങ്ങാൻ നിർബന്ധിതരാകുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കടയുടമകൾ ദേശീയപതാക വാങ്ങാൻ ആളുകളെ നിർബന്ധിക്കുകയാണ്. ബി.ജെ.പി ദേശീയത വിൽക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ദരിദ്രരുടെ ആത്മാഭിമാനത്തെ ബിജെപി വ്രണപ്പെടുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാൽ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. അത്തരം നിർദ്ദേശങ്ങളൊന്നും ആർക്കും നൽകിയിട്ടില്ല. റേഷൻ കടകൾക്ക് അങ്ങനെയൊരു നിർദേശം നൽകിയിട്ടില്ല. ഒരു റേഷന്‍ ഷോപ്പിന്റെ ലൈസന്‍സ് സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിനും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതിനും റദ്ദാക്കിയതായും സര്‍ക്കാര്‍ പറഞ്ഞു.

ത്രിവർണ്ണപതാക നമ്മുടെ അഭിമാനമാണ്. അത് ഓരോ ഇന്ത്യക്കാരന്‍റെയും മനസ്സിലുണ്ട്. ദേശീയത ഒരിക്കലും വിൽക്കപ്പെടാൻ പാടില്ല. റേഷന്‍ പാവപ്പെട്ടവര്‍ക്കായി നല്‍കുകയും, ദേശീയ പതാകയ്ക്കായി ഇരുപത് രൂപ ആവശ്യപ്പെടുകയും ചെയ്യുന്നത് നാണക്കേടാണെന്നും രാഹുല്‍ കുറിച്ചു.