മേഘാലയയിലെ ചിറാപുഞ്ചിയിൽ പെയ്യുന്നത് റെക്കോർഡ് മഴ

ന്യൂഡൽഹി: മേഘാലയയിലെ ചിറാപുഞ്ചിയിൽ 1995ന് ശേഷം റെക്കോർഡ് മഴയാണ് ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 972 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ചിറാപുഞ്ചി. ജൂണിൽ മാത്രം ഒമ്പത് തവണ 800 മില്ലിമീറ്ററിൽ അധികം മഴ ലഭിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

ഈ മാസം ഇതുവരെ 4081 മില്ലീമീറ്റർ മഴയാണ് ചിറാപുഞ്ചിയിൽ രേഖപ്പെടുത്തിയതെന്ന് ഐഎംഡി സയന്റിസ്റ്റ് സുനിത് ദാസ് പറഞ്ഞു. ചിറാപുഞ്ചിയിൽ ഒരു വർഷം 50-60 സെന്റീമീറ്റർ മഴ ലഭിക്കുന്നത് സാധാരണമാണെന്നും 80 സെന്റീമീറ്ററിലധികം മഴ രേഖപ്പെടുത്തുന്നതിൽ അസ്വാഭാവികതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേഘാലയയിൽ കനത്ത മഴ ലഭിക്കുമ്പോൾ അയൽ സംസ്ഥാനങ്ങളായ മണിപ്പൂർ, മിസോറം, ത്രിപുര എന്നിവിടങ്ങളിൽ പകുതിയോളം കുറവ് മഴയാണ് രേഖപ്പെടുത്തിയത്.