സ്ഥിരമായി പൊതു താത്പര്യ ഹർജികൾ; ബി.ജെ.പി നേതാവിനെ വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: പൊതുതാൽപര്യ ഹർജികൾ തുടർച്ചയായി കോടതിയിൽ സമർപ്പിച്ചതിൻ ബിജെപി നേതാവിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ബിജെപി നേതാവ് അശ്വനി ഉപാധ്യായ്ക്കെതിരെ ജസ്റ്റിസ് എന്‍.വി രമണ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഒരേ യൂണിഫോം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അശ്വനി ഉപാധ്യായാണ് ഹർജി നൽകിയത്.

മൂന്ന് മാസത്തിനകം ഹർജി തീർപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കാനാണ് ഹർജി നൽകിയതെന്നും ഉപാധ്യായ കോടതിയെ അറിയിച്ചിരുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ഉപാധ്യായ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് തുടർച്ചയായി പൊതുതാൽപ്പര്യ ഹർജികൾ ഫയൽ ചെയ്തതിന് ഉപാധ്യായെ കോടതി വിമർശിച്ചത്.