സര്‍വകലാശാലകളില്‍ ബന്ധുക്കളെ നിയമിക്കാന്‍ അനുവദിക്കില്ല; ഗവര്‍ണര്‍

കോട്ടയം: സർവകലാശാല വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ സ്വയംഭരണാധികാരം ദുർബലപ്പെടുത്താൻ അനുവദിക്കില്ലെന്നും, നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വയംഭരണാവകാശത്തിൽ വെള്ളം ചേർക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുതെന്നും, റബ്ബർ സ്റ്റാമ്പായി പ്രവര്‍ത്തിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യോഗ്യതയില്ലാത്ത ബന്ധുക്കളെ സർവകലാശാലകളിൽ നിയമിക്കാൻ അനുവദിക്കില്ല. സർവകലാശാലകളെ രാഷ്ട്രീയമായി ഏറ്റെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അറിയാതെ എങ്ങനെയാണ് തന്‍റെ സ്റ്റാഫിന്‍റെ ബന്ധുവിനെ നിയമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ചാൻസലർ സ്ഥാനം ഒഴിയാൻ തയ്യാറായപ്പോൾ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി തനിക്ക് നാല് കത്തുകൾ അയച്ചുവെന്നും അവയിലെല്ലാം സർക്കാരിന് ചില ഉത്തരവാദിത്തമുണ്ടെന്നും, അത് പാലിക്കാനാകില്ലെങ്കിൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുക എന്നാണ് താൻ പറയുന്നതെന്നും ഗവർണർ പറഞ്ഞു.