ബാഴ്സയ്ക്ക് ആശ്വാസം ; ശമ്പളപരിധി ഉയര്‍ത്തി

മാഡ്രിഡ്: സീസണിൽ എഫ്സി ബാഴ്സലോണയ്ക്ക് ചെലവഴിക്കാൻ കഴിയുന്ന തുക വർദ്ധിപ്പിച്ച് സ്പാനിഷ് ലാലിഗ. പുതിയ തീരുമാനം അനുസരിച്ച്, കറ്റാലൻ ക്ലബിന് ഈ സീസണിൽ കളിക്കാർക്കും ജീവനക്കാർക്കുമായി ഏകദേശം 5,305 കോടി രൂപ ചെലവഴിക്കാൻ കഴിയും. കഴിഞ്ഞ സീസണിൽ 1,164 കോടി രൂപയായിരുന്നു കളിക്കാരുടെ ശമ്പള പരിധി.

ക്ലബ്ബിന്‍റെ പുതിയ പ്രസിഡന്‍റ് യോഹാൻ ലാപോർട്ട ടെലിവിഷൻ നിരക്കിന്‍റെ 25 ശതമാനവും സ്റ്റുഡിയോയുടെ ഓഹരിയുടെ ഒരു നിശ്ചിത ശതമാനവും വിറ്റഴിച്ച് ക്ലബിന്‍റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തിയതിനെ തുടർന്നാണ് ഈ പരിധി ഉയർത്തിയത്. കഴിഞ്ഞ സീസണിൽ, കുറഞ്ഞ നിരക്ക് കാരണം മികച്ച കളിക്കാരെ കൊണ്ടുവരാൻ ക്ലബ്ബിന് കഴിഞ്ഞില്ല.

റയൽ മാഡ്രിഡാണ് പട്ടികയിൽ ഒന്നാമത്. 5,523 കോടി രൂപയാണ് റയലിന് ചെലവഴിക്കാൻ കഴിയുക. അത്ലറ്റിക്കോ മാഡ്രിഡാണ് മൂന്നാം സ്ഥാനത്ത് (2757 കോടി രൂപ). ക്ലബ്ബിന്‍റെ സാമ്പത്തിക സ്ഥിതിയെ അടിസ്ഥാനമാക്കിയാണ് ലാലിഗ പരിധി നിശ്ചയിക്കുന്നത്.