തോമസ് ഐസക്കിന് ആശ്വാസം; കിഫ്ബി കേസിൽ ഇ.ഡി സമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചു

കൊച്ചി: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തിൽ ഹൈക്കോടതി ഇടപെട്ടു. മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് അയച്ച സമൻസ് ഹൈക്കോടതി മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് സമൻസ് നൽകരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.

കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ഇഡി വിളിപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങൾ തേടാനുള്ള കാരണങ്ങൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് ജസ്റ്റിസ് വി.ജി അരുൺ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ തോമസ് ഐസക്കിനാണ് സമൻസ് അയച്ചത്. പിന്നീട് വീണ്ടും സമൻസ് അയച്ചപ്പോൾ കൂടുതൽ വിശദാംശങ്ങൾ തേടി. വ്യക്തിപരമായ കാര്യങ്ങളിലേക്ക് കടന്നുചെല്ലുന്ന ചോദ്യങ്ങളായിരുന്നു സമൻസുകളിൽ ഉണ്ടായിരുന്നത്. ഇതിന്റെ കാര്യം എന്ത് എന്ന് കോടതി ആ ഘട്ടത്തിൽ തന്നെ ചോദിച്ചിരുന്നു. എന്നാൽ ഇഡിക്ക് കൃത്യമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല. തുടർന്ന് അന്വേഷണത്തിൽ ഇടപെടുകയും സമൻസ് നൽകുന്നത് മരവിപ്പിക്കുകയും ചെയ്തു.

കേസിൽ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും മറ്റൊരു നിർണായക ഇടപെടലുണ്ടായി. റിസർവ് ബാങ്കിനെയും കേസിൽ കക്ഷിയാക്കിയിട്ടുണ്ട്. തോമസ് ഐസക് നൽകിയ ഹർജിയിലും കിഫ്ബി നൽകിയ ഹർജിയിലും ജസ്റ്റിസ് വി.ജി അരുൺ റിസർവ് ബാങ്കിനെ കക്ഷിയാക്കി, തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. ഇക്കാര്യത്തിൽ ഹൈക്കോടതി ആർബിഐയോട് വിശദീകരണം തേടിയിട്ടുണ്ട്. റിസർവ് ബാങ്കിന്‍റെ വിശദീകരണം കേട്ട ശേഷം ഹൈക്കോടതി തുടർനടപടികൾ സ്വീകരിക്കും.