മത പരിവര്‍ത്തനം; ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിച്ച്‌ സുപ്രീം കോടതി

ന്യൂഡല്‍ഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമല്ലെന്ന് സുപ്രീം കോടതി. മതപരിവർത്തനം നടത്തുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റ് മുമ്പാകെ സത്യവാങ്മൂലം സമർപ്പിക്കണമെന്ന മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് എതിരായ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്.

ഹൈക്കോടതി വിധിക്കെതിരെ മധ്യപ്രദേശ് സർക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. മതപരിവർത്തനത്തിന് ശേഷമുള്ള വിവാഹങ്ങൾ നിരോധിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. വിവാഹാവശ്യത്തിനുള്ള മതപരിവർത്തനങ്ങൾ ജില്ലാ മജിസ്ട്രേറ്റിൽ റിപ്പോർട്ട് ചെയ്യണമെന്ന് മാത്രമേ നിയമം അനുശാസിക്കുന്നുള്ളൂവെന്ന് മേത്ത ചൂണ്ടിക്കാട്ടി.
പക്ഷെ, ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇസ്ലാം മതം സ്വീകരിക്കുന്നതിന് മുമ്പ് ജില്ലാ മജിസ്ട്രേറ്റിൽ സത്യവാങ്മൂലം നൽകണമെന്ന നിയമത്തിലെ വ്യവസ്ഥ ലംഘിക്കുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പാടില്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു.