കരിപ്പൂർ വിമാനത്താവളത്തിലെ നവീകരിച്ച എമിഗ്രേഷൻ ഹാൾ തുറന്നു

കരിപ്പൂർ: രാജ്യാന്തര വിമാനത്താവളത്തിൽ ഇ ഗേറ്റ്, ഡൈനമിക് കൗണ്ടർ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെ എമിഗ്രേഷൻ ഹാൾ നവീകരിച്ച് യാത്രക്കാർക്കായി തുറന്നു. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് ഇനി എമിഗ്രേഷൻ നടപടികൾ വേഗത്തിലാകും. യാത്രക്കാരുടെ ചെക്ക്-ഇൻ നടപടിക്രമങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവുമായി മാറും.

പരിശോധനകൾക്കായി 16 കൗണ്ടറുകൾ ഉണ്ടാകും. കോഴിക്കോട് വിമാനത്താവളം വഴി ഗൾഫ് മേഖലയിലേക്കുള്ള യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുതിയ ക്രമീകരണങ്ങൾ കൂടുതൽ ഉപയോഗപ്രദമാകും.

എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. എയർപോർട്ട് അതോറിറ്റി സിഎൻഎസ് വിഭാഗം ജോയിന്റ് ജനറൽ മാനേജർ മുനീർ മാടമ്പാട്ട്, ഡെപ്യൂട്ടി ജനറൽ മാനേജർ എൻ.നന്ദകുമാർ, ഓപ്പറേഷൻസ് ഡിപ്പാർട്ട്മെന്‍റ് ജോയിന്‍റ് ജനറൽ മാനേജർ എസ്.സുന്ദർ, സിവിൽ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്‍റ് ജനറൽ മാനേജർ ബിജു, ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗം അസി. ജനറൽ മാനേജർ പദ്മ, ഓപ്പറേഷൻസ് വിഭാഗം അസി. ജനറൽ മാനേജർ സുനിത വർഗീസ് എന്നിവർ പ്രസംഗിച്ചു.