സംവരണ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കും ; ഏക്നാഥ് ഷിൻഡെ

മുംബൈ: സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കുക എന്നതാണ് സർക്കാരിന്റെ മുൻഗണനയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. പിന്നാക്ക വിഭാഗങ്ങൾ, മറാത്ത, ധൻഗർ സമുദായങ്ങൾക്ക് സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ വ്യാപിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായ ശേഷം ആദ്യമായി സംസ്ഥാന സെക്രട്ടേറിയറ്റിൽ ദേശീയപതാക ഉയർത്തി സംസാരിക്കുകയായിരുന്നു ഷിൻഡെ.

സാധാരണക്കാർക്കും കർഷകർക്കും തൊഴിലാളിവർഗത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് മുൻഗണന. ആദ്യ ദിവസം മുതൽ ഞാൻ ഇതിനായുള്ള ജോലികൾ ആരംഭിച്ചു. സംവരണത്തിന്‍റെ ആനുകൂല്യങ്ങൾ ഒബിസി, മറാത്ത, ധൻഗർ സമുദായങ്ങൾക്കും വ്യാപിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്. 28 ജില്ലകളിലായി 15 ലക്ഷം ഹെക്ടർ ഭൂമിയെ പ്രളയം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ദുരിതബാധിതർക്കുള്ള സഹായം ഇരട്ടിയാക്കിയിട്ടുണ്ടെന്നും പ്രളയത്തിന് ശാശ്വത പരിഹാരം കാണുന്നതിന് നദികളുടെ ആഴം ശാസ്ത്രീയമായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.