ഇന്ന് ഭാരത് ജോഡോ യാത്രയ്ക്ക് വിശ്രമം; പുരോഗതി വിലയിരുത്തും

കൊല്ലം: ഇന്ന് ഭാരത് ജോഡോ യാത്ര ഇന്ന് ഉണ്ടാകില്ല. രാഹുൽ ഗാന്ധി ദേശീയ നേതാക്കളുമായി ചർച്ച നടത്തും. ഇതുവരെയുള്ള യാത്രയുടെ പുരോഗതി വിലയിരുത്തും. സംസ്ഥാന നേതാക്കൾ കെപിസിസി യോഗത്തിന് പോകുന്നതിനാൽ ദേശീയ നേതാക്കൾ മാത്രമായിരിക്കും കൊല്ലത്തുണ്ടാവുക. രാഹുൽ ഗാന്ധി ചില പൗര പ്രമുഖരുമായും കൂടിക്കാഴ്ച നടത്തിയേക്കും. ഇന്നലെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രയ്ക്ക് ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

രാവിലെ 6.30-ന് വർക്കല ശിവഗിരിയിൽ ശ്രീനാരായണഗുരുവിന്‍റെ സമാധിയിൽ വണങ്ങി മഠാധിപതി ഉൾപ്പെടെയുള്ള സ്വാമിമാരുടെ അനുഗ്രഹവും സ്വീകരിച്ച ശേഷം നാവായിക്കുളത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്ര ആരംഭിച്ചു. ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിലെ മുക്കട ജംഗ്ഷനിൽ രാഹുലും സംഘവും എത്തിയപ്പോൾ നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ നിരവധി പേരാണ് അവിടെ കാത്തുനിന്നത്.

അതേസമയം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ മഹത്വത്തെ അപകീർത്തിപ്പെടുത്താൻ തുടക്കം മുതൽ സി.പി.എം ശ്രമിക്കുന്നുണ്ടെന്നും കേരള സർക്കാരിന്റെ ജനദ്രോഹ നടപടികൾ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയതും ആശയവിനിമയം നടത്തുന്നതും സി.പി.എം നേതൃത്വത്തെ അങ്ങേയറ്റം അലോസരപ്പെടുത്തുന്നതാണെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.