കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് കളിക്കളത്തിലെത്താൻ ഏറെ നാൾ കാത്തിരിക്കേണ്ടി വരും

കാറപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിന് ഏറെ നാൾ കളിക്കളത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടി വരും. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യൻ പ്രീമിയർ ലീഗും പന്തിന് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച പുലർച്ചെ ഡൽഹി-ഡെറാഡൂൺ ഹൈവേയിലാണ് പന്തിന്‍റെ കാർ അപകടത്തിൽപ്പെട്ടത്. തുടർന്ന് തലയിലും കാൽമുട്ടിലും മുതുകിലും പരിക്കുകളോടെ പന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽമുട്ടിന്‍റെ ലിഗമെന്‍റിനും പരിക്കേറ്റു. പന്തിന്‍റെ ആരോഗ്യനില ബിസിസിഐയുടെ മെഡിക്കൽ സംഘം പരിശോധിച്ച് വരികയാണ്. നിലവിൽ ഡെറാഡൂണിലെ ആശുപത്രിയിൽ കഴിയുന്ന പന്തിനെ പിന്നീട് മുംബൈയിലേക്ക് മാറ്റിയേക്കും. താരത്തെ ചികിത്സയ്ക്കായി വിദേശത്തേക്ക് അയയ്ക്കാനും ആലോചനയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര കളിച്ച ശേഷം ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പന്ത് അപകടത്തിൽപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ പന്തിന് മൂന്നോ നാലോ മാസം കളിക്കാൻ കഴിയില്ലെന്ന് ഏകദേശം ഉറപ്പാണ്.