ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് ഋഷി സുനക്; ബോറിസ് ജോൺസൺ പിന്മാറി

ലണ്ടൻ: ബോറിസ് ജോൺസൺ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയതോടെ ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക്. ഇതുവരെ 157 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിന് ലഭിച്ചത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണ് 57 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

100 എംപിമാരുടെ പിന്തുണയുള്ള ആർക്കും സ്ഥാനാർഥിത്വം പ്രഖ്യാപിക്കാൻ ഇന്നു 2 മണി വരെ സമയമുള്ളപ്പോഴാണ് ബോറിസ് ജോൺസന്റെ പിന്മാറ്റം. ഇതോടെ ബ്രിട്ടനിലെ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനത്തേക്കും അതിലൂടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്കും ഇന്ത്യൻ വംശജനായ മുൻ ധനമന്ത്രി ഋഷി സുനക് എത്തും.

ഋഷി സുനക് 147 എംപിമാരുടെ പരസ്യപിന്തുണ ഉറപ്പാക്കിയതിനെ തുടർന്ന് ഇന്നലെയാണ് തന്റെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മുൻ തിരഞ്ഞെടുപ്പിലെ അവസാന റൗണ്ടുകളിൽ ലിസ് ട്രസിനോടു തോറ്റ ജനസഭാ നേതാവ് പെനി മോർഡന്റ് മാത്രമാണ് ഋഷി സുനകിനെ കൂടാതെ സ്ഥാനാർഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇവരിലൊരാളെ പാർട്ടിയുടെ 1,70,000 അംഗങ്ങൾ ഓൺലൈൻ വോട്ടിങ്ങിലൂടെ വെള്ളിയാഴ്ചയോടെ നേതാവായി തിരഞ്ഞെടുക്കും.

ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണമൂർത്തിയുടെ മകൾ അക്ഷതയുടെ ഭർത്താവാണ് സുനക്. ഈയിടെ രാജിവച്ച പ്രധാനമന്ത്രി ലിസ് ട്രസിനെതിരെ നേതൃമത്സരത്തിൽ കഴിഞ്ഞ മാസം പരാജയപ്പെട്ടിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരം കാണുകയാണ് പ്രഥമ ദൗത്യമെന്ന് സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം സുനക് പറഞ്ഞിരുന്നു. അതേസമയം, ഉടൻ പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം.